National

ഷിരൂർ മണ്ണിടിച്ചിൽ; അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

Spread the love

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ല. ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിരുന്നു. രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോ​ഗം നടക്കുന്നുണ്ട്.

ഇതിന് ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണം തുടർന്നുള്ള രക്ഷാപ്രവർത്തനം എന്ന് തീരുമാനിക്കും. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. അതേസമയം, തിരച്ചിൽ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ പറഞ്ഞു.

മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റും.