National

‘ജിഎസ്ടി നിരക്കുകൾ കൂടുതൽ, കുറച്ചേ മതിയാകൂ’; പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ തുറന്ന് പറഞ്ഞ് സാമ്പത്തിക വിദഗ്ധർ

Spread the love

ദില്ലി: ജിഎസ്ടി നിരക്കുകൾ കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ. നിരക്കുകൾ കൂടുതലെന്ന പരാതി ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ആദായ നികുതി സ്ലാബുകളിലും മാറ്റം വേണമെന്നാണ് നിർദ്ദേശം. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നത്. ഗ്രാമീണ മേഖലയ്ക്കും തൊഴിലിനും ഊന്നൽ നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിർമ്മാണ രംഗത്തെ തൊഴിലുകൾ കണക്കിൽ കൂട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ 16 ലക്ഷം തൊഴിലുകൾ ഇന്ത്യയിൽ നഷ്ടമായെന്നാണ് പുതിയ റിപ്പോർട്ട് വന്നിരുന്നു. അസംഘടിത മേഖലയിൽ 10 ശതമാനം തൊഴിൽ കുറഞ്ഞു. നോട്ടു നിരോധനവും കൊവിഡും ഇതിന് കാരണമായി.

ഇതിനിടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം വേഗത്തിൽ വളർന്നാലും അടുത്ത പത്ത് വർഷത്തിൽ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ പാടുപെടുമെന്ന് സിറ്റി ഗ്രൂപ്പിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ തൊഴിലും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു.

തൊഴിൽ മേഖലയിലേക്ക് പുതിയതായി പ്രവേശിക്കുന്നവരുടെ എണ്ണം രാജ്യത്ത് വളരെയധികമാണ്. അടുത്ത ഒരു ദശകത്തിൽ ഇന്ത്യ പ്രതിവർഷം 12 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെങ്കിൽ മാത്രമേ ഇവരെ ഉൾക്കൊള്ളാനാകൂ. ഏഴ് ശതമാനം വളർച്ചാ നിരക്ക് അടിസ്ഥാനമാക്കി നോക്കിയാലും, ഇന്ത്യയ്ക്ക് പ്രതിവർഷം 8-9 ദശലക്ഷം തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കാനാകൂ, സിറ്റി ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ ഗുണനിലവാരം മറ്റൊരു വെല്ലുവിളിയാണ്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 20 ശതമാനത്തിൽ താഴെയാണ് കാർഷിക മേഖല സംഭാവന ചെയ്യുന്നതെങ്കിലും, 46 ശതമാനം തൊഴിലാളികളും ഇപ്പോഴും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.