Thursday, February 12, 2026
Latest:
Kerala

ഇപി-ജാവ്ദേക്കർ കൂടിക്കാഴ്ചയുടെ ഞെട്ടൽ മാറാതെ സിപിഎം, ഇപിക്കെതിരെ നടപടിക്ക് സാധ്യത?

Spread the love

തിരുവന്തപുരം : കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടൽ മാറാതെ സിപിഎം. പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ കടുത്ത വെട്ടിലാക്കിയന്നാണ് നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. സി പി എം-ബി ജെ പി ഒത്തുകളിക്ക് ഇതിലും വലിയ തെളിവില്ലന്ന നിലയിലാണ് യു ഡി എഫ് പ്രചാരണം. തിരഞ്ഞെടുപ്പ് ദിനത്തിൽ കിട്ടിയ സുവ‍ര്‍ണ്ണാവസരം ആഞ്ഞുപിടിക്കാനാണ്‌ യുഡിഎഫ് തീരുമാനം.

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി ഇതായിരുന്നു കോണ്‍ഗ്രസിനെതിരെ സിപിഎമ്മിന്‍റെ ആക്ഷേപം. ഇതിനിടെയാണ് അനില്‍ ആന്‍റണിക്കെതിരായ ആരോപണങ്ങള്‍ പറയുന്നതിനിടക്ക് ദല്ലാള്‍ നന്ദകുമാര്‍ ശോഭാസുരേന്ദ്രന്‍റെയും ഇപി ജയരാജന്‍റെയു പേര് പറഞ്ഞത്. ആ ചര്‍ച്ച വളര്‍ന്ന് വന്ന് രാഷ്ട്രീയ ബോംബായി പൊട്ടിയപ്പോള്‍ പരിക്ക് മുഴുവന്‍ സിപിഎമ്മിനും ഇപി ജയരാജനുമാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഉടക്കി നിന്ന ജയരാജന്‍ ഈ സമയത്ത് സമാന്തരമായി ബിജെപി കേന്ദ്രനേതാക്കളുമായി നിരന്തരം ചര്‍ച്ചയിലായിരുന്നുവെന്നായിരുന്നു ബിജെപി നേതാക്കളുടെ വെളിപ്പെടുത്തൽ.
ദല്ലാള്‍ നന്ദകുമാറുമായുള്ള ചങ്ങാത്തത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തെര‌‍ഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം. ഇത്തരം കൂട്ടുകെട്ടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്‍പും ഇപി ജയരാജന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. പ്രകാശ് ജാവദേക്കര്‍ ദല്ലാള്‍ നന്ദകുമാറിനൊപ്പം മകന്‍റെ ഫ്ലാറ്റില്‍ വന്ന് തന്നെ കണ്ടുവെന്ന് ഇപി വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.