Friday, March 13, 2026
Latest:
Sports

പരിശീലകൻ എന്നതിനപ്പുറം ഞാൻ ക്ലബ് ആരാധകൻ, ഇതാണ് ശരിയായ സമയം’; സാവി ബാഴ്സലോണ പരിശീലക സ്ഥാനമൊഴിയുന്നു

Spread the love

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലക സ്ഥാനമൊഴിയുന്നതായി സാവി. സീസണൊടുവിൽ ക്ലബ് വിടുമെന്ന് സാവി അറിയിച്ച്. സ്പാനിഷ് ലീഗിൽ വിയ്യറയലിനോട് മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം. റൊണാൾഡ് കോമനു പകരക്കാരനായി 2021ൽ ഖത്തർ ക്ലബ് അൽ സാദിൽ നിന്ന് ബാഴ്സയിലെത്തിയ സാവി ക്ലബിൻ്റെ മുൻ ഇതിഹാസ താരം കൂടിയായിരുന്നു.

“ഈ സീസണു ശേഷം ഞാൻ ബാഴ്സ പരിശീലകനായി തുടരില്ല. കുറച്ചു ദിവസം മുൻപെടുത്ത തീരുമാനമാണ്. പക്ഷേ, ഇക്കാര്യം പ്രഖ്യാപിക്കാൻ ഇതണ് പറ്റിയ സമയമെന്ന് ഞാൻ കരുതുന്നു. ഒരു ബാഴ്സ ആരാധകനെന്ന നിലയിൽ, ക്ലബിന് ഗുണമുണ്ടാവുന്ന കാര്യമെന്ന നിലയിൽ, ഇത് ശരിയായ തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലബിനെക്കാൾ വലുതായി ആരുമില്ല. ക്ലബിനൊരു പ്രശ്നമാവാൻ ഞാനില്ല. പരിഹാരത്തിനു വേണ്ടിയാണ് ഞാനെത്തിയത്. ഇപ്പോൾ അതല്ല അവസ്ഥ. ഇനി ലീഗിലെയോ ചാമ്പ്യൻസ് ലീഗിലെയോ സ്ഥിതിയിൽ എന്തെങ്കിലും മികച്ച റിസൽട്ട് വന്നാലും തീരുമാനത്തിനു മാറ്റമില്ല.”- സാവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: രോഹൻ ബൊപ്പണയുടെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം; ഓസ്‌ട്രേലിയൻ ഓപ്പണിൽ ബൊപ്പണ – മാത്യു എബ്ഡൻ സഖ്യം കിരീടം നേടി

വിയ്യാറയലിനെതിരെ പരാജയപ്പെട്ടതോടെ ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിനെക്കാൾ 10 പോയിൻ്റ് പിന്നിലായി. 1963നു ശേഷം ക്യാമ്പ് നൂവിലെ ഒരു ലാ ലിഗ മത്സരത്തിൽ ബാഴ്സ ഇതാദ്യമായാണ് അഞ്ച് ഗോൾ വഴങ്ങുന്നത്. 1951നു ശേഷം ഇത് ആദ്യമായാണ് തുടർച്ചയായ മത്സരങ്ങളിൽ ബാഴ്സ നാലിലധികം ഗോളുകൾ വഴങ്ങുന്നത്.

ആദ്യ സീസണുകൾ നന്നായി തുടങ്ങിയ സാവിക്ക് പിന്നീട് ക്ലബിൽ അടിപതറുകയായിരുന്നു. സ്ഥാനമേറ്റെടുത്ത 2021 സീസണിൽ 9ആമതായിരുന്ന ക്ലബിനെ രണ്ടാമത്ത് എത്തിക്കാൻ സാവിക്ക് കഴിഞ്ഞിരുന്നു. തൊട്ടടുത്ത സീസണിൽ ബാഴ്സ ലീഗ് ജേതാക്കളായി. ആ സീസണിൽ സ്പാനിഷ് സൂപ്പർ കോപ്പയും വിജയിച്ചു. എന്നാൽ, ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിച്ചില്ല. ഈ സീസണിൽ നോക്കൗട്ടിലെത്താൻ സാധിച്ചിട്ടുണ്ട്.

നടപ്പ് സീസണിൽ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ കടന്നെങ്കിലും ലാ ലിഗയിലെ പ്രകടനങ്ങൾ ദിനം പ്രതി മോശമായിക്കൊണ്ടിരുന്നു. സൂപ്പർ കോപ്പ ഫൈനലിൽ റയലിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റതും കോപ്പ ഡെൽ റേ ക്വാർട്ടറിൽ അത്‌ലറ്റിക് ക്ലബിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോറ്റതും സാവിയുടെ സ്ഥാനത്തിന് ഇളക്കം തട്ടിച്ചിരുന്നു.