വന്ദേമാതരം മുഴുവൻ വായിക്കുക എന്ന നിർദേശം ലംഘിക്കപ്പെട്ടു; കേന്ദ്രസർക്കാർ നിർദേശം നിയമസഭയിൽ പാലിക്കപ്പെട്ടില്ല, വിമർശിച്ച് വി മുരളീധരൻ
വന്ദേമാതരം മുഴുവൻ പാടണമെന്ന ലോക്ഭവൻ നിർദേശം തള്ളി സംസ്ഥാന സർക്കാർ. ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ തുടക്കത്തിലും ശേഷവും പൊലീസ് ബാൻഡ് വായിച്ചത് വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമായിരുന്നു. ഇക്കാര്യം സ്പീക്കറോട് സൂചിപ്പിച്ചെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വ്യക്തമാക്കി. ലോക്ഭവനേയും ഗവർണറേയും അവഹേളിച്ചെന്നും സർക്കാർ ജമാ അത്തെ ഇസ്‍ലാമിക്കും സിപിഐഎമ്മിനും മുന്നിൽ വഴങ്ങിയെന്നും വി മുരളീധരൻ എംഎൽഎ ആരോപിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ ജമാഅത്തെ ഇസ്‍ലാമിയുടെ നിർദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നു. 1896 ൽ രൂപം കൊണ്ടതാണ് വന്ദേമാതരം. കോൺഗ്രസ് AICC സമ്മേളനത്തിൽ ആണ് ആദ്യമായി വന്ദേമാതരം ആലപിച്ചത്. എന്ന് മുതലാണ് കോൺഗ്രസിന് വന്ദേമാതരം മത നിരപേക്ഷതയ്ക്ക് ചേർന്നതല്ലെന്ന് തോന്നിയതെന്നും വി മുരളീധരൻ വിമർശിച്ചു.ഖജനാവിൽ പൂച്ച പെറ്റു എന്ന് ആവർത്തിച്ച് വി ഡി സതീശൻ പറഞ്ഞു. പൂച്ച പെറ്റ ഖജനാവ് ഉപയോഗിച്ചാണോ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ പോകുന്നത്.വയോജന ക്ഷേമത്തിന് വേണ്ടി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ അത് കേരളം ഒറ്റയ്ക്ക് നടപ്പിലാക്കും എന്ന് പറയാൻ കഴിഞ്ഞില്ല. നയ പ്രഖ്യാപനം മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. ലീഗിൽ നിന്ന് ശാസന വരുമോ എന്ന പേടിയിലാണ് മുനമ്പം വിഷയത്തിൽ അഭിപ്രായം പറയാത്തത്. ഇന്നലെയും പാണക്കാട് പോയത് അത് ബോധ്യപ്പെടുത്താനാണെന്നും വി മുരളീധരൻ പറഞ്ഞു.
അതേസമയം സഭാതലത്തിൽ പ്രവേശിച്ച് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഗവർണറെ അനുഗമിച്ച് പൊലീസ് മേധാവി പ്രവേശിച്ചത് നടപടിക്രമങ്ങളുടെ ലംഘനമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അശ്രദ്ധ കൊണ്ട് സംഭവിച്ചതാകാം എന്നും വിവാദമാക്കാനില്ലെന്നുമാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിലപാട്.
