പഹൽഗാം ഭീകരാക്രമണം പാക് ആസൂത്രണം, മാസ്റ്റർ പ്ലാൻ ലഹോറിലിരുന്ന്; ഡിജിറ്റൽ തെളിവുകളുമായി എൻഐഎ കുറ്റപത്രം
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പൂർണ നിയന്ത്രണം പാക്കിസ്ഥാനിൽ നിന്നായിരുന്നുവെന്ന് എൻഐഎ കുറ്റപത്രം. പഹൽഗാമിലെ വിനോദസഞ്ചാര മേഖലയിൽ ആക്രമണം നടത്താനുള്ള ഗൂഢാലോചന മുഴുവൻ ആസൂത്രണം ചെയ്തത് പാക്കിസ്ഥാനിലാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ആക്രമണത്തിനു ശേഷം രാജ്യാന്തര സമൂഹത്തെ തെറ്റിധരിപ്പിക്കുന്നതിനായി, ഇത് ഇന്ത്യയുടെ വ്യാജ ആക്രമണം ആണെന്ന തരത്തിലുള്ള കഥകളാണ് പാക് ഭീകരർ പ്രചരിപ്പിച്ചത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഐഎ കണ്ടെത്തലുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ലഷ്കറെ തയിബ, അതിന്റെ നിഴൽ സംഘടനയായ ദ് റസിസ്റ്റൻസ് ഫ്രണ്ട് എന്നിവയിലെ പ്രമുഖ ഭീകരനായ സൈഫുല്ല പാക്കിസ്ഥാനിലെ ലഹോറിലിരുന്നാണ് പഹൽഗാമിലെ ഭീകരർക്ക് നിർദേശങ്ങൾ നൽകിയിരുന്നത്. ഇന്ത്യ തിരയുന്ന ഏറ്റവും അപകടകാരികളായ ഭീകരരുടെ പട്ടികയിലുള്ള ആളാണ് സൈഫുല്ല. പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞുകൊണ്ട് ഇയാൾ ഇപ്പോഴും ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
ടെലിഗ്രാം ചാനലുകൾ വഴി കള്ളപ്രചാരണം
വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ‘കശ്മീർ ഫൈറ്റ്’ എന്ന ടെലിഗ്രാം ചാനൽ വഴി ടിആർഎഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാൽ, ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതി ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ നിന്ന് കടുത്ത വിമർശനവും അപലപനവും ഉണ്ടായതോടെ ഭീകരർ നിലപാട് മാറ്റി. തങ്ങളുടെ ടെലിഗ്രാം ചാനൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആക്രമണത്തിൽ പങ്കില്ലെന്നും അവർ വാദിച്ചു. എന്നാൽ എൻഐഎ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ‘കശ്മീർ ഫൈറ്റ്’ എന്ന ടെലിഗ്രാം ചാനൽ പ്രവർത്തിപ്പിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്ന് കണ്ടെത്തി. ഇവരുടെ മറ്റൊരു ചാനലായ ‘ദ് റസിസ്റ്റൻസ് ഫ്രണ്ട് ഒഫീഷ്യൽ’ റാവൽപിണ്ടിയിൽ നിന്നാണ് നിയന്ത്രിച്ചിരുന്നതെന്നും എൻഐഎ കണ്ടെത്തിയതോടെ പാക്കിസ്ഥാൻ പ്രചാരണം പൊളിഞ്ഞു.‘ഓപ്പറേഷൻ മഹാദേവ്’ എന്ന സൈനിക നടപടിയിലൂടെ വധിക്കപ്പെട്ട ഭീകരരിൽ നിന്ന് കണ്ടെടുത്ത രണ്ട് മൊബൈൽ ഫോണുകൾ പാക്കിസ്ഥാനിൽ നിന്ന് വാങ്ങിയതാണെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഏപ്രിൽ 15, 16 തീയതികളിൽ ഫൈസൽ ജാട്ട് (സുലൈമാൻ), ഹബീബ് താഹിർ (ചോട്ടു), ഹംസ അഫ്ഗാനി എന്നീ മൂന്ന് ഭീകരരെ ബൈസരൻ താഴ്‌വരയിലും പരിസരങ്ങളിലും നിരീക്ഷണം നടത്താനായി സൈഫുല്ല അയച്ചു. ഇവർ സുരക്ഷാ ക്രമീകരണങ്ങളും വിനോദസഞ്ചാരികളുടെ നീക്കങ്ങളും നിരീക്ഷിച്ചു. ആക്രമണ ദിവസം ലഹോറിലിരുന്ന സൈഫുല്ല ഭീകരരുമായി നിരന്തരം ബന്ധപ്പെടുകയും അവർക്ക് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ കൈമാറുകയും ചെയ്തു. ഭീകരരുടെ നീക്കങ്ങൾ, ഒളിത്താവളങ്ങൾ, രക്ഷപ്പെടാനുള്ള വഴികൾ എന്നിവയെല്ലാം സൈഫുല്ല നേരിട്ടാണ് നിയന്ത്രിച്ചത്. ആക്രമണത്തിന് ഭീകരരെ സഹായിച്ച പർവേസ്, ബഷീർ അഹമ്മദ് എന്നീ രണ്ട് പ്രദേശവാസികളെയും എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്.
