Uncategorized

തിരു. മെഡിക്കൽ കോളജ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

Spread the love

 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭ പ്രഖ്യാപിച്ചത്. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് 2025 നവംബർ 1 നാണ് വേണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ആൻജിയോഗ്രാം ചെയ്യേണ്ടതുണ്ടായിരുന്നിട്ടും അഞ്ചുദിവസത്തോളം ചികിത്സ നൽകാതെ കിടത്തിയതായി കുടുംബം പരാതിപ്പെടുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് സുഹൃത്തിന് വേണു അയച്ച ശബ്ദസന്ദേശം ഏറെ വിവാദമായിരുന്നു.

ആദ്യം ചികിത്സാ പിഴവുകൾ നിഷേധിച്ചുകൊണ്ട് മെഡിക്കൽ കോളജ് അധികൃതർ രംഗത്തെത്തിയിരുന്നു. എന്നാൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (DME) നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലാ ആശുപത്രി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വരെയുള്ള വിവിധ ആശുപത്രികൾക്കും ജീവനക്കാർക്കും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.