Uncategorized

വർഷങ്ങൾ നീണ്ട നിയമ പോരാട്ടം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും

Spread the love

 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും. വ്യാഴാഴ്ച മുതൽ സൗദിയിൽ അവധിയായതിതാൽ അതിനുശേഷമേ നാട്ടിൽ തിരിച്ച് എത്തുകയുള്ളുവെന്ന് അബ്ദുൾ റഹീം നിയമ സഹായ സമിതി അറിയിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റഹീം എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.

 

 

അഭിമാനകരമായ ജന പങ്കാളിത്തത്തോടെ നടത്തിയ വർഷങ്ങൾ നീണ്ട നിയമ പോരാട്ടമാണ് ഒടുവിൽ ഫലപ്രാപ്തിയിലേക്ക് എത്തുന്നത്. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം ഒടുവിൽ ജന്മനാട്ടിലേക്ക് എത്തുകയാണ്. 20 വർഷത്തിന് ശേഷമാണ് റഹീമിന്റെ മോചനം. മലയാളികൾ ഒരുമിച്ചാണ് സൗദി ബാലന്റെ കുടുംബത്തിന് 34 കോടി രൂപ ദിയാധനം നൽകിയത്. ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷയായിരുന്നു വിധി. ശിക്ഷാ കാലാവധി ഈ മാസം 19ാം തീയതി അവസാനിക്കും. സൗദിയിലെ പെരുന്നാൾ അവധി കൂടി കഴിഞ്ഞായിരിക്കും അബ്ദുറഹീം നാട്ടിലെത്തുക.

 

റഹീമിൻ്റെ തിരിച്ചുവരവ് ആഘോഷിക്കാൻ ഇല്ലെന്നും, സൗദി അറേബ്യ എന്ന രാജ്യത്തെ ഇകഴ്‌ത്താൻ പാടില്ലെന്നും റഹീം നിയമസഹായ സമിതി ഓർമ്മപ്പെടുത്തി. സൗദി അറേബ്യയുടെ നിയമ വ്യവസ്ഥയെ ഇകഴ്ത്തുന്നത് കേസിൽ തിരിച്ചടി ഉണ്ടാക്കും. സമൂഹമാധ്യമം ഉപയോഗിക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം. റഹീമിന്റെ മോചനത്തിന് വേണ്ടി പിരിച്ചതിൽ പതിനൊന്നര കോടി രൂപ ബാക്കിയുണ്ട്. റഹീം തിരിച്ചുവന്നതിനു ശേഷം പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്നും അബ്ദുൽ റഹീം നിയമ സഹായ സമിതി അറിയിച്ചു.