‘അന്നും പറഞ്ഞിട്ടുണ്ട് തെറ്റ് ചെയ്ത പൊലീസുകാരോട് പോടാ പുല്ലേ’ എന്ന്; വിമര്‍ശനങ്ങള്‍ക്ക് ആർ ശ്രീലേഖയുടെ മറുപടി
തിരുവനന്തപുരം വട്ടിയൂർക്കാവിലെ ബിജെപി -സിപിഐഎം സംഘർഷത്തിൽ വിവാദമൊഴിയുന്നില്ല. പോടാ പുല്ലെ പരാമർശത്തിലെ വിമർശനങ്ങൾക്ക് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ മറുപടിയുമായെത്തി. സർവീസിൽ ഇരുന്നപ്പോഴും പോടാ പുല്ലെ എന്ന് വിളിച്ചിട്ടുണ്ടെന്നാണ് പ്രതികരണം.
ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പൊലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്? ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
അതേസമയം, ആർ ശ്രീലേഖയും ടി പി സെൻകുമാറും പോടാ പുല്ലെ മുദ്രാവാക്യം വിളിച്ചത് മുൻകാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇവർ രണ്ടു പേരും സർവീസിൽ ഇരിക്കുമ്പോൾ എടുത്ത തീരുമാനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
