’33 ശതമാനം വനിതാ സംവരണം നടപ്പാക്കണം’; 8 വർഷം മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ്‍ഗ്രസ്. എട്ട് വര്‍ഷം മുമ്പ് അയച്ച കത്താണ് ഇപ്പോള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്.
സോണിയാ ഗാന്ധി 2017ലും രാഹുല്‍ ഗാന്ധി 2018ലും മോദിക്കെഴുതിയ കത്തുകള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സില്‍ പങ്കുവെക്കുകയായിരുന്നു. വനിതാ സംവരണത്തിന് തുടക്കം കുറിച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് കത്തില്‍ പറയുന്നു. 1989ല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസും രാജീവ് ഗാന്ധിയുമാണെന്ന് സോണിയാ ഗാന്ധിയുടെ കത്തില്‍ പറയുന്നു. വനിതാ സംവരണ ബില്‍ വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കത്തില്‍ ആവശ്യപ്പെട്ടത്.വനിതാ സംവരണ ഭേദഗതി ബില്ല് പ്രതിപക്ഷം ലോക്സഭയില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ ബിജെപി കോണ്‍ഗ്രസിനെതിരെ വലിയ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് സംവരണം ആവശ്യപ്പെട്ടുള്ള കത്ത് പുറത്ത് വിട്ടത്. ഈ ആവശ്യം പരിഗണിക്കാതെ ഉറങ്ങിക്കിടന്ന സര്‍ക്കാര്‍ ഇപ്പോള്‍ മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധപ്പെടുത്തി വനിതാസംവരണം പിന്നെയും വൈകിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വനിത സംവരണ ഭേദഗതി ബില്‍ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാവുകയുള്ളു. ലോക്സഭാംഗങ്ങളില്‍ 489 പേര് വോട്ട് ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല.ലോക്സഭയിലെ 537 അംഗങ്ങളില്‍ 360പേര് അനുകൂലമായി വോട്ടു ചെയ്താലാണ് ഭേദഗതി പാസാവുക. ഭരണപക്ഷമായ എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ 293 അംഗങ്ങളാണുള്ളത്. 67 സീറ്റുകളുടെ കുറവാണ് എന്‍ഡിഎയ്ക്കുള്ളത്. രാജ്യസഭയില്‍ 142ല്‍ അധികം സീറ്റുള്ള എന്‍ഡിഎയ്ക്ക് 21 സീറ്റുകളുടെ കുറവാണ് ബില്‍ പാസാക്കാനുള്ളത്.
