‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ.ശ്രീലേ. തീകൊണ്ട് കളിക്കുന്ന പൂരങ്ങൾ നമുക്കെന്തിനാണെന്ന് ആർശ ശ്രീലേഖ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഡിജിറ്റൽ യുഗത്തിലെങ്കിലും പുനർചിന്തനം നടത്തണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ ആവശ്യപ്പെട്ടു.
ഇതൊന്നും നോക്കാൻ ആർക്കും സമയമില്ലെന്നും ഉദ്യോഗസ്ഥരും രാഷ്ട്രീയം കളിക്കുകയല്ലെയെന്നും ആർ ശ്രീലേഖ പറഞ്ഞു. കാട്ടിൽ ജീവിക്കുന്ന ആനകളെ നിരത്തി നിർത്തി പീഡിപ്പിക്കുകയാണെന്നും വിമർശനം. നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനമെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്
തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ. പോലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?ഇനിയും ഇതുപോലെ എത്ര പടക്ക നിർമ്മാണ ശാലകൾ തൃശ്ശൂരിൽ ഉണ്ട് എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ?
ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ?? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ? എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?
ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ? നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?
