‘വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ സംഭവിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം’; മന്ത്രി വി ശിവൻകുട്ടി
വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ സംഭവിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. വാസയോഗ്യമല്ലാത്ത ഒരു വീടും ദുരന്തബാധിതർക്ക് കൊടുക്കില്ല. ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതർക്ക് നൽകില്ല. വീട് വെച്ചുനൽകാതെ, ടൗൺഷിപ്പ് വീടിന്റെ വിള്ളൽ പരിശോധിച്ച് നടക്കാൻ കോൺഗ്രസിന് നാണമില്ലെയെന്നും മന്ത്രി.
അഞ്ചുവർഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് ഊരാളുങ്കലാണ്. രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ എവിടെയെന്ന് വി ശിവൻകുട്ടി ചോദിച്ചു. കോൺഗ്രസ് പിരിച്ച പണം എവിടെയെന്നും അദേഹം ചോദിച്ചു. വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാരോട് ഒന്നേ പറയാനുള്ളൂ. ഒരു പ്ലാൻ പോലും ഇല്ലാതെ നിങ്ങൾ ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെ എന്ന് പറയണം. പിരിച്ച കാശിന്റെ കണക്ക് പറയട്ടേ. ഇപ്പോൾ അവർ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റുന്ന കണക്കല്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു.കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഫലം വരും മുൻപ് കൂട്ട അടിയാണെങ്കിൽ ഇനി നടക്കാനിക്കുന്നത് മാരത്തോൺ അടിയെന്നും ചുമ്മാ എല്ലാരും കയറി ഡൽഹിക്ക് പോകുന്നെന്നും പരിഹാസം. കോൺഗ്രസിലും യുഡിഎഫിലും നടക്കുന്നത് അത്ഭുതകരമായ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.
കുടിവെള്ള-മാലിന്യ പ്രശ്നങ്ങളിൽ തിരുവനന്തപുരം നഗരസഭയെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. നഗരസഭയിൽ മാലിന്യ പ്രതിസന്ധി അതീവ രൂക്ഷമാണ്. അടിയന്തരമായി കൗൺസിൽ വിളിച്ചു ചേർത്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് മന്ത്രി. വേനൽ കാലത്ത് പൊതു ഇടങ്ങളിൽ കുടിവെള്ളം പോലും വച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ലെങ്കിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വി ശിവൻകുട്ടി.
