ഹോർമുസ് കടലിടുക്കിലേക്ക് കടക്കുന്നത് ശത്രുവിനോടുള്ള സഹകരണമായി കണക്കാക്കും, ആക്രമിക്കും; ഇറാന്റെ മുന്നറിയിപ്പ്
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ആക്രമിക്കുമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. ജഗ് അര്‍ണവ്, സന്‍മാര്‍ ഹെറാള്‍ഡ് എന്നീ ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന്‍ സേന കഴിഞ്ഞദിവസം വെടിയുതിര്‍ത്തത്.ഇറാഖില്‍ നിന്നും എണ്ണയുമായി പോയ കപ്പലുകളെ ആക്രമിച്ചതിന് പിന്നാലെ ഇന്ത്യ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. ഹോര്‍മുസിലേക്ക് കടക്കുന്നത് ശത്രുവിനോടുള്ള സഹകരണമായി കണക്കാക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.അമേരിക്ക നാവിക ഉപരോധം തുടരുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത്. കടലിടുക്ക് അടച്ച സാഹചര്യത്തില്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലോ ഒമാന്‍ കടലിലോ തന്നെ നങ്കൂരമിടണമെന്ന് ഇറാന്‍ നാവികസേന ഉത്തരവിട്ടു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് യാതൊരു സാധുതയുമില്ലെന്നും കപ്പലുടമകള്‍ ഐആര്‍ജിസി നല്‍കുന്ന വാര്‍ത്താ അപ്പ്‌ഡേറ്റുകള്‍ മാത്രം പിന്തുടരണമെന്നുമാണ് ഇറാന്റെ നിര്‍ദേശം.
