കപ്പലിലെ രാസമാലിന്യം കായലിൽ കയറുമോയെന്ന് ആശങ്ക; തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിർത്താൻ നിർദേശം
കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്നർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിർത്താൻ നിർദേശം. ജില്ലാ കളക്ടർ അലക്സ് വർഗീസാണ് നിർദേശം നൽകിയത്. കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ കയറുമോയെന്ന് ആശങ്കയെ തുടർന്നാണ് തീരുമാനം. ജല വിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെയാണ് പൊഴിമുറിക്കൽ ആരംഭിച്ചത്.
കടലിൽ ഓയിലിന്റെ സാന്നിധ്യമുണ്ടോ എന്ന പരിശോധന ആരംഭിച്ചു. കടൽ വെള്ളം സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിരുന്നു. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരമായാണ് തോട്ടപ്പള്ളി സ്പിൽവേ പൊഴിമുറിക്കുന്നത്. കണ്ടെയ്നറുകൾ തോട്ടപ്പള്ളി മുതൽ തെക്കോട്ട് അടിയാൻ സാധ്യതയുണ്ടെന്ന് കോസ്റ്റൽ പോലീസിന് സന്ദേശം. 20 മീറ്റർ ദൂരത്ത് വെച്ച് പൊഴിമുറിക്കുന്നത് നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ തോട്ടപ്പള്ളിയിൽ നിന്നും അമ്പലപ്പുഴയിൽ നിന്നും കടൽ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു. ഇത് പരിശോധനക്ക് അയക്കും. കപ്പലിൽ രാസമാലിന്യം ഉള്ളതെങ്കിൽ തോട്ടപ്പള്ളി പൊഴി വഴി കയലിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. കുട്ടനാട് അടക്കമുള്ള പ്രദേശത്തേക്ക് ഇത് എത്തിയാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഗുരുതരമാണ്.