NationalTop News

ഇന്ത്യയുടേയും പാകിസ്താന്റേയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ സംസാരിച്ചെന്ന വാദവുമായി പാക് വിദേശകാര്യമന്ത്രി

Spread the love

ഇന്ത്യയുടേയും പാകിസ്താന്റേയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാദവുമായി പാകിസ്താന്‍. പാക്‌സിതാന്റെ സുരക്ഷാ ഉപദേഷ്ടാവ് അസിം മാലിക് അജിത് ഡോവലുമായി സംസാരിച്ചിട്ടുണ്ട് എന്നാണ് പാകിസ്താന്റെ വാദം. പാകിസ്താന്റെ വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍ ആണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയത്. തുര്‍ക്കി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. അതേസമയം ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഓപറേഷന്‍ സിന്ദൂറിന് ശേഷമാണ് അസിം മാലിക് അജിത് ഡോവലുമായി സംസാരിച്ചതെന്നാണ് പാകിസ്താന്‍ പറയുന്നത്. പഹല്‍ഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ധാരണയായെന്ന തരത്തിലാണ് ഇഷാഖ് ധറിന്റെ അഭിമുഖം തുര്‍ക്കി മാധ്യമമായ ടിആര്‍ടി വേള്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. സ്മാര്‍ട്ട് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു.അതേസമയം നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകള്‍ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേനകള്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിര്‍ദ്ദേശം നല്‍കി. ജമ്മുവില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.