Monday, April 27, 2026
Latest:
NationalTop News

തിരുപ്പതി ക്ഷേത്രത്തിലെ അപകടം: മരണം ആറായി; ദുരന്തമുണ്ടായത് വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെ

Spread the love

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി. വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ തള്ളിക്കയറുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍സ്ത്രീകളാണ്. ഒരാള്‍ തമിഴ്നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. 4 പേര്‍ റൂയ ആശുപത്രിയിലും രണ്ടുപേര്‍ സ്വിമ്‌സ് ആശുപത്രിയിലും വച്ചാണ് മരിച്ചത്.

മറ്റന്നാള്‍ ആണ് വൈകുണ്ഠ ഏകാദശി. ടോക്കണ്‍ വിതരണം ചെയ്യേണ്ടിയിരുന്നത് നാളെ രാവിലെ 5 മണിക്കാണ്. ഇന്ന് രാവിലെ മുതല്‍ ക്യു ഉണ്ടായി. സാധാരണ തിരുമല മുകള്‍ ഭാഗത്ത് ആണ് ടോക്കണ്‍ കൊടുക്കുന്നത്. ഇത്തവണ ആദ്യമായി താഴെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു.

അപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാളെ തിരുപ്പതിയില്‍ എത്തും.

ഏകദേശം ഒന്‍പത് മണിയോടെയാണ് ദുരന്തമുണ്ടാകുന്നത്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമായത് കൊണ്ട് തന്നെ വന്‍ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു. ഒന്‍പത് കൗണ്ടറുകളാണ് ക്ഷേത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട് സജ്ജീകരിച്ചിരുന്നത്. പല ക്യൂകളിലും 5000തില്‍ അധികം പേര്‍ ഉണ്ടായിരുന്നു. രാവിലെ മുതല്‍ ഇതേ തിരക്കായിരുന്നു. ടിക്കറ്റ് എടുത്ത് കൂപ്പണ്‍ കിട്ടിയാല്‍ മാത്രമേ ദര്‍ശം സാധ്യമാകു എന്നതിനാല്‍ തിരക്ക് കൂടുതല്‍ ആയിരുന്നു.