Monday, April 27, 2026
Latest:
Kerala

‘ഇ.ഡി നീക്കം രാഷ്ട്രീയ വേട്ട, നിയമപരമായി നീങ്ങും’; എം എം വർഗീസ്

Spread the love

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെയും സ്വത്തുക്കൾ മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്. ഇ ഡി നീക്കം രാഷ്ട്രീയ വേട്ടയാണ്. ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. വാർത്തകൾ മാത്രമാണ് അറിയുകയുള്ളൂ. വേട്ടയാണ് നടക്കുന്നത് അതിൽ തർക്കമില്ല. തങ്ങളുടെ അനുഭവം അതാണ്. വിഷയം വരുന്നതനുസരിച്ച് നിയമപരമായി നീങ്ങും. കേന്ദ്ര ഏജൻസികളെ മുഴുവൻ തങ്ങൾക്കെതിരെ ഉപയോഗിക്കുകയാണ്. ഔദ്യോഗിക വിവരം ലഭിച്ചാൽ നിയമം നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ സിപിഐഎമ്മിന് പങ്ക് ഉണ്ടെന്ന് വരുത്തി തീർത്ത പുകമറ സൃഷ്ടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഇ ഡി നടപടി തോന്നിവാസമാണ്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇഡിയിൽ ഔദ്യോഗികമായി ഒരു അറിയിപ്പും നൽകിയിട്ടില്ല.
മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് വിവരം അറിഞ്ഞത്. പാർട്ടി ഓഫീസുകൾക്ക് സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. എല്ലാ തട്ടിപ്പും ഫലപ്രദമായി കൈകാര്യം ചെയ്യണം എന്ന നിലപാടാണ് പാർട്ടിക്ക്.

കേന്ദ്ര സര്ക്കാർ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം എം വര്‍ഗീസിന്റെ പേരിലുള്ള, 29.29 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടിയവയുടെ പട്ടികയിൽ ഉള്‍പ്പെട്ടിരുന്നു. ഇതിനുപുറമെ പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചിരുന്നു. മരവിപ്പിച്ചതില്‍ കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകളും ഉള്‍പ്പെടും. ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.