Kerala

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇഡി നിർണായക നീക്കം, സിഎംആർഎൽ ഉദ്യോഗസ്ഥനെ ഇന്ന് ചോദ്യംചെയ്യും

Spread the love

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎലിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥനെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും.

വീണ വിജയനും, വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.

നൽകാത്ത സേവനത്തിനാണ് പണം നൽകിയതെന്ന് ചില ഉദ്യോഗസ്ഥർ നേരത്തെ കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. ഇവരെയാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക.അതേസമയം ഉദ്യോഗസ്ഥർ ഇന്ന് ഹാജരാകുമോ എന്നതിൽ സ്ഥിരീകരണമില്ല. അഭിഭാഷകർ മുഖേന ആവശ്യപ്പെട്ട വിവരങ്ങൾ ഹാജരാക്കാനും നീക്കമുണ്ട്.