Kerala

ജയിൽ മോചിതനായ റൂബിൻ ലാലിന് ചാലക്കുടി പൗരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വീകരണം

Spread the love

ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ പൊതുപ്രവർത്തകനും റൂബിൻ ലാലിന് ചാലക്കുടി പൗരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അതിരപ്പിള്ളിയിൽ നാട്ടുകാർ സ്വീകരണം നൽകി. വനം വകുപ്പിൻ്റെ കള്ളപ്പരാതിയിൽ അതിരപ്പിള്ളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചാർജ് ചെയ്ത കേസിലാണ് ചാലക്കുടി മജിസ്ട്രേറ്റ് കോടതി റൂബിൻ ലാലിനെ റിമാൻ്റ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജെയിലിൽ അടച്ചത്.

പിള്ളപ്പാറ ആദിവാസി കോളനിയിലെ ഊരുമൂപ്പൻ എം.എസ്.ശ്രീനി, അടിച്ചിൽ തൊട്ടി ഊരിലെ ചെല്ലമ്മ, പാർവ്വതി, ആനക്കയം ഊരിലെ ചന്ദ്രൻ മൂപ്പൻ, ജോസ് എന്നിവരും വിവിധ സാമൂഹ്യ പരിസ്ഥിതി സംഘടനാ പ്രതിനിധികളും ഹാരാർപ്പണം നടത്തി. പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിച്ച വിശദീകരണ യോഗം കെ.വേണു ഉദ്ഘാടനം ചെയ്തു. സി.ആർ.നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. റൂബിൻ ലാലിനെതിരെ കള്ളപ്പരാതി നൽകുകയും ഗൂഢാലോചന നടത്തുകയും ചെയ്ത ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്ന് യോഗം പ്രഖ്യാപിച്ചു.

പി.കെ.കിട്ടൻ, അടിച്ചിൽ തൊട്ടി ഊരുമൂപ്പൻ പെരുമാൾ, വിത്സൻ മേച്ചേരി (ചാലക്കുടി പ്രസ്സ് ഫോറം), കെ.വി.ഷാജിലാൽ (സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ), ജോസ് വർക്കി (കിഫ ജില്ല പ്രസിഡണ്ട്), എം.മോഹൻദാസ് (ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം), പ്രശാന്ത്(വ്യാപാരി വ്യവസായി ഏകോപന സമിതി ,അതിരപ്പിള്ളി), പവിത്രൻ (അതിരപ്പിള്ളി വഴിയോര കച്ചവട സംഘം), ജോജോ ജോഷി(എ.ഐ.വൈ.എഫ്.), സിസ്റ്റർ റോസ് ആൻ്റോ, ഷാജു വാവക്കാട് (എച്ച്.പി.ആർ.എ.സംസ്ഥാന പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു.