Sports

ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

Spread the love

ഒളിംപിക്‌സ് മത്സരങ്ങള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കേ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പുനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിനിടെ പുനിയ സാമ്പിള്‍ നല്‍കിയിരുന്നില്ല.

സസ്‌പെന്‍ഷന്‍ നിലവിലുള്ള കാലയളവില്‍ പുനിയയ്ക്ക് ഒരു ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാനാകില്ല. സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്ന പക്ഷം ഒളിമ്പിക്‌സിനുള്ള വരാനിരിക്കുന്ന ട്രയല്‍സിലും പുനയയ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് ബജ്‌റംഗ് പുനിയ.

ഇപ്പോള്‍ നിര്‍ജീവമായ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഡ്‌ഹോക് കമ്മിറ്റിയ്ക്കാണ് പുനിയയെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറിയിരിക്കുന്നത്. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി തനിക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ കിറ്റായിരുന്നുവെന്നും തന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉത്തേജക വിരുദ്ധ സമിതി തയാറായില്ലെന്നും ബജ്‌റംഗ് പുനിയ ആരോപിച്ചു.