Kerala

‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ

Spread the love

ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് എൽഡിഎഫ്‌ കൺവീനർ ഇപി ജയരാജൻ. വിവിധ പത്രങ്ങളിലും വാർത്താചാനലുകളിലും നൽകിയ അഭിമുഖങ്ങളിൽ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് വക്കീൽ നോട്ടീസയച്ചത്.

ആരോപണങ്ങൾ പിൻവലിച്ച്‌ ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിക്കാത്ത പക്ഷം സിവിൽ–-ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസ്. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി ഇപിയെ മാത്രമല്ല പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ്‌ എന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.

ഇപി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്‌. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ്‌ ഇപി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്‌. 1995 ഏപ്രിലിൽ രണ്ട്‌ ബിജെപിക്കാരാണ്‌ ട്രെയിൽ വച്ച്‌ ഇപിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഉപതെരഞ്ഞെടുപ്പ്‌ സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

ശോഭാ സുരേന്ദ്രനെ ഉമ്മൻ ചാണ്ടി മരിച്ച സമയത്ത് വളരെ ദൂരെവച്ച് കണ്ടിട്ടുള്ളത് മാത്രമേയുള്ളൂവെന്ന് ഇ പി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രവർത്തകനാണ് താൻ. കേരളത്തിൽ ബിജെപിയുടെ സ്ഥിതി നോക്കൂ. ഒരു അൽപ്പമെങ്കിലും ബുദ്ധിയുള്ളവർ ആരെങ്കിലും ബിജെപിയിൽ ചേരുമോ? കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രവർത്തകനാണ് താൻ. അങ്ങനെയുള്ള താൻ ബിജെപിയിൽ ചേരുമെന്ന് ആരെങ്കിലും കരുതുമോ എന്നും ഇ പി ജയരാജൻ ചോദിച്ചു. രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാത്ത പശ്ചാത്തലത്തിൽ ജാവദേക്കർ തന്നെ കണ്ടകാര്യം പാർട്ടിയോട് പറയേണ്ടതില്ലല്ലോ എന്നും ഇ പി ജയരാജൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.