Kerala

താമരശേരി താലുക്ക് ആശുപത്രിയിൽ പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് കുടുംബം

Spread the love

താമരശേരി താലുക്ക് ആശുപത്രിയിൽ പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പിനെതിരെ കുടുംബം. പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പിൽ നിന്നോ പൊലീസിൽ നിന്നോ നീതി ലഭിച്ചില്ലെന്ന് യുവതി. കോടതിയെ സമീപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ദമ്പതികൾ പറയുന്നു. തലയ്ക്ക് ക്ഷതമേറ്റ് നാലുമാസമായി വെന്റിലേറ്ററിൽ ആയിരുന്ന നവജാതശിശു ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്.

നീതി നിഷേധത്തിന്റെയും ചികിത്സാപിഴവിന്റെയും ഇരകളാണ് കോഴിക്കോട് പുതുപ്പാടി സ്വദേശികളായ ഗിരീഷ് ബിന്ദു ദമ്പതികൾ. ആറുവർഷം കാത്തിരുന്നുണ്ടായ കുട്ടി കൃത്യമായി ചികിത്സ ലഭിക്കാതെ ഗുരുതരാവസ്ഥയിൽ ആവുകയും പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി, ഡിഎംഒ, താമരശ്ശേരി പോലീസ് എന്നിവർക്ക് പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ബിന്ദുവും ഗിരീഷും പറയുന്നു.

കോടതിയെ സമീപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കഴിഞ്ഞ ഡിസംബർ 13 നാണ് സംഭവം. പ്രസവ വേദനയുമായി ബിന്ദുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഗൈനക്കോളജി ഡോക്ടർ ഇല്ലെന്ന പേരിൽ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിസ്ത്രം ഉപയോഗിച്ച് കെട്ടുകയും ചെയ്തു. ഇത് മൂലമാണ് കുട്ടിയുടെ തലയ്ക്ക് ക്ഷതമേറ്റത്. ചികിത്സയിലൂടെ കടകെണിയിൽ ആയ ദമ്പതികൾ വാടക വീടും ഒഴിയേണ്ട അവസ്ഥയാണ്.