‘ഷാഫിയെയും എന്നെയും തീവ്രവാദികളെന്ന് വിശേഷിപ്പിച്ചു, ഇപ്പോൾ പറയുന്നു ബിജെപി ഡീൽ ഉണ്ടാക്കിയെന്ന്’, വടകരയിൽ ഡീൽ ബിജെപി- സിപിഐഎം; പാറക്കൽ അബ്ദുള്ള
നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫും ബിജെപിയുമായി ഡീൽ ആരോപണമുണ്ടെന്ന് ഉന്നയിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഡീൽ ആരോപണം പരാജയഭീതി കാരണം. ഈ ഡീൽ പാളും. 2021ൽ എൽഡിഎഫ് ജയിക്കുമ്പോൾ ബിജെപിക്ക് 3000 വോട്ടുകൾ കുറഞ്ഞു. ഇന്നലെവരെ തനിക്കും ഷാഫി പറമ്പിലുമെതിരെ തീവ്രവാദ ബന്ധം ആരോപിച്ചവർ. ഇന്ന് ബിജെപി ബന്ധം ആരോപിക്കുന്നതിൽ വൈവിധ്യം ഉണ്ടെന്ന് പാറക്കൽ അബ്ദുള്ള വ്യക്തമാക്കി.
വടകരയിൽ സിപിഐഎം ബിജെപി ഡീൽ ഉണ്ട്. അത് ജനങ്ങൾക്ക് അറിയാം. ഷാഫി വടകരയിൽ ജയിച്ചത് തീവ്രവാദ വോട്ടുകൾ നേടിയെന്നാണ് സിപിഐഎം ആരോപണം. തന്നെയും ഷാഫിയെയും തീവ്രവാദികൾ എന്നാണ് സിപിഐഎം ആദ്യം വിശേഷിപ്പിച്ചത്. ഇപ്പോൾ പറയുന്നത് ഞാനും ഷാഫിയും ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്നവെന്നാണ്. ഇതിൽ എവിടെങ്കിലും സിപിഐഎം ഉറച്ച് നിൽക്കണം. ബിജെപിക്കാണ് സിപിഐഎമ്മുമായി ഉടനീളം ഡീലുള്ളത്. വടകര പൊലീസ് സ്റ്റേഷൻ സിപിഐഎമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫീസ് പോലെയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം എം.വി. ഗോവിന്ദന് മറുപടിയുമായി കെ.കെ. രമ രംഗത്തെത്തി. ഡീൽ ആരോപണം ഉന്നയിക്കുന്നത് പരാജയ ഭീതിയിലാണ്. പിണറായിയുടെ ഭരണവിരുദ്ധതക്കെതിരെ ഒന്നിച്ച് പ്രതികരിക്കുന്നതിന് പാർട്ടി വിത്യാസമില്ല. കോ-ലീ-ബി സഖ്യമെന്ന ആരോപണം പരാജയം വരുമ്പോൾ രക്ഷപ്പെട്ടു പോകാനുള്ള അടവ് മാത്രമാണെന്നും കെ.കെ. രമ പറഞ്ഞു.
ബിജെപിയുമായി ആർക്കാണ് ഡീലെന്ന് ജനങ്ങൾക്കറിയാം. ബിജെപി നടപടിയെടുത്തത് വിമതർക്കെതിരെയാണ്. കോ-ലീ-ബി സഖ്യമെന്നത് എല്ലാ കാലവും പറയുന്ന ആരോപണമാണ്. വടകരയിൽ എന്ത് കോ-ലീ-ബി സഖ്യമാണുള്ളതെന്നും കെ.കെ. രമ ചോദിച്ചു.
