Kerala

കരുവന്നൂർ കള്ളപ്പണ കേസ്: പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാൻ ഇഡി; കോടതി അനുമതി നിർണായകം

Spread the love

തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത്‌ വിറ്റ് പണം തിരികെ നൽകാൻ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടിയാകും. ആർക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങൾക്ക് മുൻപേ നൽകിയ ഉറപ്പ് പാലിക്കാതെ നിൽക്കുമ്പോഴാണ് ഇഡിയുടെ നീക്കം. വിചാരണ കാലയളവിൽ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.

കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സിപിഎം ഉന്നത നേതാക്കൾ പ്രതിക്കൂട്ടിൽ ആയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപകരെ ശാന്തരാക്കാൻ പറഞ്ഞ വാക്കുകളാണിത്. മാസം ഏഴ് കഴിഞ്ഞു. ബഹുഭൂരിപക്ഷത്തിനും പണം തിരികെ ലഭിച്ചില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ പണം സ്വരൂപിക്കാൻ ആയിരുന്നു പദ്ധതി.

ഇതിനിടയിലാണ് ഇ ഡി പ്രതികളുടെ സ്വത്ത് വിറ്റ് പണം നൽകണം എന്ന് കോടതിയോട് ആവശ്യപ്പെടുന്നത്. ഒരു അന്വേഷണ ഏജൻസി ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ നൽകുന്നത് അപൂർവ്വമാണ്. പി എം എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കേസിൽ പ്രതികളായവരുടെ സ്വത്ത് വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. കോടതി യഥാർത്ഥ നിക്ഷേപകരെ കണ്ടെത്തി ബോണ്ട് വാങ്ങി പണം നൽകാമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

നിക്ഷേപകർക്ക് നഷ്ടമായ പണം കുറ്റക്കാരിൽ നിന്നും ഈടാക്കി തിരികെ ലഭിക്കാൻ ഉടൻ നടപടി ഉണ്ടാകും എന്ന് തൃശ്ശൂരിൽ പ്രധാനമന്ത്രി തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇ ഡി കോടതിയിൽ ഇക്കാര്യം അറിയിച്ചത്. നിലവിൽ ഒരാളാണ് പ്രതികളുടെ സ്വത്ത് വിറ്റ് പണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതെങ്കിലും പുതിയ സാഹചര്യത്തിൽ കൂടുതൽ പേർ കോടതിയിലെത്തും. കോടതിയും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്താൽ നിക്ഷേപകർക്ക് ഉടൻ പണം ലഭിക്കും. നിലവിൽ 108 കോടി രൂപയുടെ സ്വത്തുക്കൾ ഇടി കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കിന്റെ യഥാർത്ഥ നഷ്ടം 300 ഓളം കൂടിയാണ്. എന്നാൽ എത്രപേർക്ക് പ്രതികളുടെ സ്വത്തുക്കൾ വിറ്റ് പണം നൽകാൻ കഴിയും എന്നതും വ്യക്തമല്ല.