Kerala

പണം നൽകി വോട്ട് തേടുന്നു’; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണവുമായി ശശി തരൂർ

Spread the love

തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണവുമായി ശശി തരൂർ. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നുവെന്ന് ശശി തരൂർ ആരോപിച്ചു. മത, സാമുദായിക നേതാക്കളുൾപ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്ന് ശശി തരൂർ പറഞ്ഞു.

ഇക്കാര്യം പുറത്ത് പറയാൻ ആരും തയറാകുന്നില്ലെന്ന് ശശി തരൂർ പറഞ്ഞു. തെളിവുകളുണ്ടെന്നും ഇക്കാര്യം പുറത്തുവിടാന്‍ പറ്റാത്തതിന്റെ കാരണം പണം ലഭിച്ചവര്‍ പരസ്യമായി തുറന്നുപറയാത്തതുകൊണ്ടാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി. കഴിഞ്ഞത്തവണത്തേക്കാള്‍ നൂറിരട്ടി പണം മണ്ഡലത്തില്‍ ബിജെപി ചെലവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളി സ്വഭിമാനമുള്ളതുകൊണ്ട് പണം വാങ്ങി വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപിയുമായാണ് മത്സരമെന്നും ബിജെപി രണ്ടാമത് എത്തുമെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന സ്ഥാനാർത്ഥികളിൽ ആസ്തികളിൽ മുമ്പന്മാർ തിരുവനന്തപുരത്തെ യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളാണ്. ശശി തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരിബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണവും 22.68 ലക്ഷം വിലയുള്ള രണ്ടു കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കളാണുള്ളത്. കട ബാധ്യതകളില്ല. കൈവശം 36000 രൂപ മാത്രമാണ് ഉള്ളതെന്നും നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു.

നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ആസ്തിയിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ആണ്. ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്. സ്ഥാവര സ്വത്തുക്കൾ 14.4 കോടിയുടേയും, സ്വർണം, വാഹനം തുടങ്ങി ജംഗമ സ്വത്തുക്കളായി 9.25 കോടിയുടേയും ആസ്തിയുള്ളതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നു.