Kerala

‘അധികമാരോടും സംസാരിക്കാത്ത പ്രകൃതം’; അരുണാചലില്‍ മരിച്ച ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത് അടുത്ത മാസം

Spread the love

അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയുടെ വിവാഹം നിശ്ചയിച്ചിരുന്നത് അടുത്ത മാസം ഏഴിന്. വിവാഹത്തിനുള്ള ക്ഷണം വരെ വീട്ടുകാര്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം വൈകുണ്ഠം മണ്ഡപത്തില്‍ വച്ച് ഏക മകളുടെ വിവാഹം നടത്താനാണ് മാതാപിതാക്കളായ അനില്‍കുമാറും മഞ്ജുവും തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആര്യയുടെ വിവാഹ നിശ്ചയം.

ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ആര്യയുടേതെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യയെ കാണാതായതോടെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആര്യയുടെ പിതാവ് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി അനില്‍കുമാര്‍ ലാറ്റക്‌സിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ഫ്രഞ്ച് അധ്യാപികയായിരുന്നു ആര്യ. വീട്ടിലും കുട്ടികളെ പഠിപ്പിച്ചിരുന്നു.

ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായിരുന്നു. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയില്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആര്യ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഗുവാഹട്ടിയിലേക്ക് ഇവര്‍ പോയതായി കണ്ടെത്തിയിരുന്നു. വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടില്‍ നിന്നിറങ്ങിയത്.

ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്‌കൂളില്‍ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മുന്‍പ് ഇതേ സ്‌കൂളില്‍ ദേവി ജര്‍മന്‍ പഠിപ്പിച്ചിരുന്നു. പിന്നീട് ദേവി അധ്യാപനം ഉപേക്ഷിച്ചെങ്കിലും ഫോണില്‍ ആര്യയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ദുര്‍മന്ത്രവാദ സാധ്യത തള്ളാതെ അന്വേഷണം തുടരുകയാണ് പൊലീസ്.