Kerala

റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയ, മതേതര കേരളം കണക്ക് വീട്ടുക തന്നെ ചെയ്യും’; രാഹുല്‍ മാങ്കൂട്ടത്തില്‍

Spread the love

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ ആര്‍എസ്എസ്‌കാര്‍ കൊല്ലുന്ന 2017ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയനായിരുന്നുവെന്നും അതിന്റെ അന്വേഷണം നടത്തിയത് വിജയന്റെ പൊലീസാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഗൂഡാലോചനയില്ലെന്ന് പോലീസ് തന്നെ റിപ്പോര്‍ട്ട് കൊടുത്തിട്ടാണ് പ്രതികളെ പിടിച്ചത്. ആ പോലീസ് അന്വേഷണത്തിന്റെ പഴുത് ഉപയോഗിച്ച് ഇന്ന് ആര്‍എസ്എസ്‌കാരായ പ്രതികളെ കോടതി വെറുതെ വിടുന്നുവെന്നും രാഹുല്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് രാഹുൽ വിമർശിച്ചത്.

ഈ അടുത്താണ് ആലപ്പുഴയില്‍ എസ്ഡിപിഐക്കാര്‍ 2021ല്‍ കൊന്ന രഞ്ചിത് ശ്രീനിവാസന്‍ കേസിലെ പ്രതികളായ മുഴുവന്‍ എസ്ഡിപിഐക്കാരെയും കോടതി വധശിക്ഷ വിധിച്ചത്. കുറ്റമറ്റ അന്വേഷണമാണ് ആ കേസിലെ വേഗത്തിലുള്ള വിധിക്ക് കാരണം. എന്നാല്‍ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നതിനു 24 മണിക്കൂര്‍ മുന്‍പ് ആര്‍എസ്എസ്‌കാര്‍ കൊന്ന ഷാന്‍ കൊലക്കേസില്‍ ഈ കുറ്റമറ്റ വേഗതയില്ല, അതിനാല്‍ ശിക്ഷ വിധിച്ചിട്ടുമില്ല. ഇക്കാലത്തൊക്കെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി ‘സംഘിയുടെ പേടി സ്വപ്നം’ വിജയനാണെന്ന് പ്രത്യേകം പറയണ്ടാല്ലോ!’ എന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ രാഹുല്‍ പറയുന്നു.

‘റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയ…. മതേതര കേരളം കണക്ക് വീട്ടുക തന്നെ ചെയ്യും..’ എന്ന വരികളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്