Kerala

‘ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് ആഘോഷിച്ചു, ആശങ്ക വേണ്ട’; ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് മന്ത്രി

Spread the love

തിരുവനന്തപുരം: ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്നും എല്ലാവർക്കും കൃത്യമായി കൊടുക്കുമെന്നും ഉറപ്പ് നൽകി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുകയ്ക്ക് വേണ്ടി ഇടപെടാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ സമ്മർദ്ദം ചെലുത്തിയില്ല. ശമ്പളം മുടങ്ങുമെന്ന വാർത്ത വന്നപ്പോൾ പ്രതിപക്ഷം ആഘോഷിച്ചു.

അങ്ങനെയാണ് ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് പറഞ്ഞത്. കഴിഞ്ഞവർഷം ആകെ ചെലവ് ട്രഷറി വഴി കൊടുത്തത് 22,000 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. 25,000 കോടിക്കു മുകളിൽ ആയിരിക്കും ഈ വർഷത്തെ ആകെ ചെലവ്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ഈ വർഷം ട്രഷറി വഴി നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾ ഏറെയുണ്ടായി.

കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ട സ്ഥിതിയും വന്നു. കേസ് കൊടുത്തതിന്റെ ഭാഗമായി മാർച്ച് വരെയുള്ള പണം പോലും തരാൻ കഴിയില്ലെന്ന് നിലപാട് കേന്ദ്രം സ്വീകരിച്ചു. എന്നാൽ, കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പണം ലഭിക്കുന്ന സാഹചര്യമുണ്ടായെന്നും ബാല​ഗോപാൽ പറഞ്ഞു. അതേസമയം, കടമെടുപ്പില്‍ കേരളത്തെ അതിരൂക്ഷം വിമര്‍ശിച്ച് വീണ്ടും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ രം​ഗത്ത് വന്നിരുന്നു.

കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും നിര്‍മ്മല സീതാരാമൻ കുറ്റപ്പെടുത്തി. തുടര്‍ച്ചയായി കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണ്, 2016 മുതൽ ഇതാണ് സ്ഥിതി, കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വൻതോതിൽ കേരളം കടമെടുക്കുന്നു, തിരിച്ചടക്കാൻ പൈസ ഇല്ല, ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമൻ പറഞ്ഞു.