Kerala

‘മുഖ്യമന്ത്രിക്ക് ബിജെപി പ്രീണനം, ഇപി വെറും ഉപകരണം’; രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയുമായി ഇപി ജയരാജന് ബന്ധമെന്നാവർത്തിച്ച് വി.ഡി സതീശൻ

Spread the love

മുഖ്യമന്ത്രിക്ക് ബിജെപി പ്രീണനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപി ജയരാജൻ വെറും ഉപകരണമാണ്. രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയുമായി ഇപി ജയരാജന് ബന്ധമുണ്ടെന്ന് സതീശൻ ആവർത്തിച്ചു.

പൗരത്വ നിയമഭദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞു. ചോദിച്ച ഏഴ് ചോദ്യങ്ങൾക്കും പ്രതിപക്ഷം മറുപടി പറഞ്ഞു. മാസപ്പടി വിവാദത്തിൽ എന്തുകൊണ്ട് പ്രതിപക്ഷത്തിന്റെ അഞ്ച് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല? ഇലക്ടറൽ ബോണ്ടിന് സമാനമായ സഹായമാണ് സർക്കാർ മാസപ്പടിയിൽ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി തന്നെയാണ് എൽഡിഎഫ് കൺവീനറെക്കൊണ്ട് ബിജെപിക്ക് അനുകൂലമായ പ്രസ്താവനകൾ ഇറക്കിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് ബിജെപി പ്രീണനമാണ്. ഇപി വെറും ഉപകരണം മാത്രം. രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയുമായി ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ട്. കേസുകൊടുത്താൽ തെളിവുകൾ പുറത്തുവിടും. കുടുംബാംഗങ്ങൾ രാജീവ് ചന്ദ്രശേഖരന്റെ കമ്പനി പ്രതിനിധികളുമായി നിൽക്കുന്ന ചിത്രങ്ങളുണ്ട്. പണ്ട് അന്തരധാര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പാർട്ണർഷിപ്പ് നടത്താനുള്ള തരത്തിൽ ബന്ധം വളർന്നു.

സുരേന്ദ്രൻ വരെ ജയരാജനെ അഭിനന്ദിച്ചു. സുരേന്ദ്രൻ ജയരാജനെ മാത്രമായി അഭിനന്ദിക്കരുതായിരുന്നു. പിണറായി വിജയനെക്കൂടി അഭിനന്ദിക്കണമാരുന്നു. തനിക്കും ഭാര്യക്കും ഇപി ജയരാജന്റെ ഒരു സ്വത്തും ആവശ്യമില്ല.

മാസപ്പടി വിവാദം അന്വേഷണത്തിൻ്റെ ഭീതിയിലാണ് സിപിഐഎം. ഡെമോക്ലിസിൻ്റെ വാൾ തൂങ്ങിക്കിടക്കുകയാണ്. അതാണ് ഇവർക്ക് ഭയം.
പിവി അൻവറിന്റെ ആരോപണത്തിനുള്ള മറുപടി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പോലും ചിരിച്ചു. മാസപ്പടിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. അത് തെരഞ്ഞെടുപ്പ് കാലത്ത് ചർച്ച ആകരുത്. മാസപ്പടിയിൽ നിന്ന് ശ്രദ്ധ പോകില്ല എന്നും സതീശൻ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന വി.ഡി സതീശന്റെ പ്രസ്താവനയിൽ മറുപടിയുമായി ഇ.പി രംഗത്തുവന്നിരുന്നു. ആയുർവേദ ചികിത്സയ്ക്കാണ് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനവുമായി വൈദേകം റിസോർട്ട് കരാർ ഉണ്ടാക്കിയത്. നിരാമയ എൻഡിഎ സ്ഥാനാർത്ഥിയുടെ കമ്പനിയാണോ എന്നറിയില്ല. നിരാമയ കമ്പനിയുമായുള്ള കരാറിൽ തനിക്ക് ബന്ധമില്ലെന്നും താൻ വൈദേകം റിസോർട്ടിൽ അഡൈ്വസർ മാത്രമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.