Friday, May 17, 2024
Latest:
National

CAA; അസമില്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധം

Spread the love

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ അസമിലും പ്രതിഷേധം കനക്കുന്നു. സിഎഎ നടപ്പാക്കുന്നതിനെതിരെ അസമില്‍ ‘സര്‍ബത്മാക് ഹര്‍ത്താലി’ന് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഗുവാഹത്തി േെപാലീസ് നോട്ടീസ് അയച്ചു. സിഎഎ വിജ്ഞാപനത്തിന്റെ ചട്ടങ്ങളുടെ പകര്‍പ്പ് കത്തിച്ച് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികളും സംഘടിപ്പിച്ചു. അസമിലെ യുണൈറ്റഡ് പ്രതിപക്ഷ ഫോറം ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് വര്‍ഷത്തെ അസം പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ കോടതിയിലും പുറത്തും നിയമപോരാട്ടം നടത്തുമെന്ന് വ്യക്തമാക്കി.

2019 ലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 567 ദിവസം ജയിലില്‍ കിടന്ന എംഎല്‍എയ അഖില്‍ ഗൊഗോയ് ഗോലാഘട്ട് ജില്ലയില്‍ പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കി. 201920 ല്‍ സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രസ്ഥാനത്തിന് ശേഷം രൂപീകരിച്ച അസം ദേശീയ പരിഷത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തി.

മുസ്ലിം കുടിയേറ്റം വലിയ തോതിലുള്ള സംസ്ഥാനമാണ് അസ്സം. സംസ്ഥാനത്തെ മൊത്തം മുസ്ലിം ജനസംഖ്യയായ ഒരു കോടിയില്‍ ഏകദേശം 40 ലക്ഷം പേര്‍ മാത്രമാണ് അസമീസ് സംസാരിക്കുന്ന മുസ്ലിമുകള്‍. ബാക്കിയുള്ളവര്‍ ബംഗ്ലാദേശ് വംശജരും ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാരുമാണ്.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നവര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് പൗരത്വം ലഭ്യമാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് നിയമഭേദഗതിയ്ക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, സിഖ്, ബുദ്ധ, പാഴ്സി മുതലായ വിഭാഗങ്ങള്‍ക്കാണ് നിലവില്‍ ഈ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകുക.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യാനാകുക. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.