Friday, May 17, 2024
Latest:
Kerala

വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് അപകടം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് അടൂർ പ്രകാശ് എംപി

Spread the love

വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് അടൂർ പ്രകാശ് എംപി. ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ, പദ്ധതിയിൽ അഴിമതി നടന്നോ എന്നീ വിഷയങ്ങൾ അന്വേഷണപരിധിയിൽ വരണമെന്നാണ് ആവശ്യം. അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂർ പ്രകാശ് കത്തിൽ പറയുന്നു.

വർക്കലയിൽ ചട്ടങ്ങൾ പാലിക്കാതെയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമിച്ചതെന്ന് വിവരാവകാശ കമ്മീഷന്റെ മറുപടി രേഖയിൽ വ്യക്തമാക്കിയിരുന്നു. തീരദേശപരിപാലന ചട്ടങ്ങൾ പാലിച്ചില്ലെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ലന്നും രേഖയിൽ പറയുന്നു.അപകടത്തിൽ ടൂറിസം ഡയറക്ടർ പിബി നൂഹിന്റെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിവരകാശ രേഖയിൽ. തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തിയതെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപണമുണ്ട്. . പരിസ്ഥിതി പ്രവർത്തകനും കോളേജധ്യാപകനുമായ സഞ്ജീവ് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. ബീച്ചിലെ അനധികൃത നിർമ്മാണങ്ങളെ പറ്റി അന്വേഷിക്കുന്ന ആവശ്യപ്പെട്ട് ഇയാൾ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ വൈകീട്ടോടെയാണ് വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം സംഭവിച്ചത്. ശക്തമായ തിരയിൽ പെട്ട് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്‌ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവർ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽ പെട്ടതോട കടലിൽ വീണവർക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ കടലിൽ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണ്. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശക്തമായ തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്.