National

രാമേശ്വരം കഫേ വീണ്ടും തുറന്നു; കനത്ത സുരക്ഷ

Spread the love

ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേ വീണ്ടും തുറന്നു. സ്‌ഫോടനം നടന്ന് എട്ടാം ദിവസമാണ് കഫേ വീണ്ടും തുറക്കുന്നത്. കനത്ത സുരക്ഷയാണ് ഔട്ട്‌ലെറ്റിൽ ഒരുക്കിയിട്ടുള്ളത്. വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം. 10 പേർക്കാണ് പരിക്കേറ്റത്.

സ്‌ഫോടനത്തെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിച്ച് ഇന്ന് രാവിലെയാണ് രാമേശ്വരം കഫേ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. സഹസ്ഥാപകൻ രാഘവേന്ദ്ര റാവുവും മറ്റ് ജീവനക്കാരും ദേശീയ ഗാനം ആലപിച്ച ശേഷം ജോലിയിൽ പ്രവേശിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. സുരക്ഷാ ടീമിനെ ശക്തിപ്പെടുത്തും. സെക്യൂരിറ്റി ഗാർഡുകളെ പരിശീലിപ്പിക്കാൻ വിമുക്തഭടന്മാരുടെ ഒരു പാനൽ ഉണ്ടാകുമെന്നും സഹസ്ഥാപകൻ രാഘവേന്ദ്ര റാവു വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അതേസമയം സ്‌ഫോടനം നടത്തിയയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഐഎ. ഐഇഡി സ്ഥാപിച്ചതായി സംശയിക്കുന്നയാളുടെ മുഖം ഇന്നലെ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി അറിയിച്ചു.