Kerala

‘വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കും; ആവശ്യമായ ധനസഹായം നല്‍കാന്‍ നിര്‍ദേശം’; മന്ത്രി എകെ ശശീന്ദ്രന്‍

Spread the love

സംസ്ഥാനത്തുണ്ടായ വന്യജീവി ആക്രമണത്തില്‍ പ്രതികരിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംമന്ത്രി. മരിച്ച രണ്ട് പേരുടെയും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കാന്‍ നിര്‍ദേശിച്ചതായി വനംമന്ത്രി പ്രതികരിച്ചു.

ആക്രമണം നടന്ന രണ്ടിടങ്ങലിലും വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം(62) ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു.

കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിൻറെ ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂർ വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. പെരിങ്ങൽ‌ക്കുത്തിൽ‌ വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്.