Friday, February 20, 2026
Latest:
Kerala

ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; ‘ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു’

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയുടെ മകളേയും പ്രതി ചേര്‍ത്തു. അക്യുപങ്ചര്‍ ചികിത്സ പഠിച്ചിരുന്ന 19 കാരി ആസിയ ഉനൈസയെ ആണ് കേസിൽ പൊലീസ് പുതുതായി പ്രതി ചേർത്തത്. ഷമീറ മരിക്കുന്ന സമയം ആസിയ ഉനൈസ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. വീട്ടിലെ പ്രസവത്തിനിടെ ഷമീറ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതികളുടെ എണ്ണം ഇതോടെ നാലായി. ആദ്യ ഭാര്യ റെജിനയെ നേരത്തെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനുമാണ് കേസിലെ മറ്റ് പ്രതികൾ.

ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേർന്ന് പ്രസവ ചികിത്സ നൽകാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. കാരയ്ക്കാമണ്ഡപത്തിലെ വീട്ടിലുണ്ടായിരുന്ന നയാസിൻ്റെ ആദ്യ ഭാര്യ റജീന ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് തടഞ്ഞുവെന്നും പൊലീസിന് നേരത്തെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മകളും സ്ഥലത്തുണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് ആസിയക്കെതിരെയും കേസെടുത്തത്. കേസിൽ അറസ്റ്റിയായ നയാസും, ഷിഹാബുദ്ദീനും റിമാൻഡിലാണ്.

ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട്‌ സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടർന്നു മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കൾ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. നേമം പൊലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.