Kerala

എസ്എഫ്ഐയുടെ വിദ്യാർത്ഥി കോടതിയാണ് ഹോസ്റ്റൽ; കോളജ് അധികൃതരിലേക്കോ പൊലീസിലേക്കോ പരാതി എത്താൻ അനുവദിക്കിലല്ലെന്ന് പ്രതികൾ

Spread the love

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ആത്മഹത്യയിൽ ഞെട്ടിക്കുന്ന മൊഴികളുമായി പ്രതികൾ. ഹോസ്റ്റലിൽ വിചാരണ പതിവെന്ന് പ്രതികൾ മൊഴിനൽകി. ഹോസ്റ്റൽ എസ്എഫ്ഐയുടെ വിദ്യാർത്ഥി കോടതി. പരാതികൾ അവിടെ തന്നെ തീർപ്പാക്കി ശിക്ഷ വിധിക്കും. കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താൻ പോലും അനുവദിക്കില്ല എന്നും പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിക്കുന്നു.

കേസിൽ ഇരുപതിലധികം പ്രതികളുണ്ടെന്ന് ഡിവൈഎസ്പി ടി സജീവൻ അറിയിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 306,323,324,341,342 വകുപ്പുകൾ പ്രകാരമാണ് കേസ്. അന്യായമായി തടഞ്ഞുവയ്ക്കുക, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയവ പ്രതികൾക്കെതിരെ ചുമത്തി.

സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാർത്ഥിൻ്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ 12 വിദ്യാർത്ഥികളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആൻറി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹത്തിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.

അഖിൽ, കാശിനാഥൻ, അമീൻ അക്ബർ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.

കേസിൽ ആകെ 12 പ്രതികളാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് 6 പേരെക്കൂടി പ്രതിചേർത്തു. ഇതിൽ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ ഒളിവിലാണ്. ഇപ്പോൾ 20ലധികം പ്രതികളുടെന്ന പൊലീസിൻ്റെ വെളിപ്പെടുത്തൽ പ്രതിപ്പട്ടിക കൂടുതൽ വലുതാക്കുകയാണ്.

Story Highlights: pookode college sfi hostel culprits