Kerala

‘രാഹുലിന് ഈ നാടിനേയോ ആനയെ പറ്റിയോ അറിവില്ല, കൂടെ വന്നവരെങ്കിലും പറഞ്ഞ് കൊടുക്കണ്ടേ; പ്രതിഷേധവുമായി നാട്ടുകാര്‍

Spread the love

വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെത്തിയ രാഹുല്‍ ഗാന്ധി എംപിക്ക് എതിരെ വിമര്‍ശനവുമായി നാട്ടുകാര്‍. ഈ നാടിനെയോ ആനയെയോ പറ്റി രാഹുലിന് അറിവില്ലെന്നും അദ്ദേഹത്തിന്റെ ഒപ്പം വന്നവരെങ്കിലും ഇതൊക്കെ പറഞ്ഞുകൊടുക്കണ്ടേയെന്നും പ്രദേശവാസികള്‍ ചോദിച്ചു.

വയനാട്ടില്‍ എന്താണ് പ്രശ്‌നമെന്നും അതിന് എങ്ങനെയാണ് പരിഹാരം കണ്ടെത്തേണ്ടതെന്നും കൂടെയുള്ളവര്‍ രാഹുല്‍ ഗാന്ധി എംപിക്ക് പറഞ്ഞുകൊടുക്കണം. അദ്ദേഹം കുറ്റക്കാരനല്ല, പക്ഷേ ഈ സ്ഥലത്ത് വരുന്നത് ആദ്യമായിരിക്കാം. ഞങ്ങള്‍ നേരിട്ട് വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലും അതിന് അനുവദിച്ചില്ല. ജനപ്രതിനിധിയെന്നാല്‍ ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരായിരിക്കണം എന്നും നാട്ടുകാര്‍ പറഞ്ഞു.

വയനാട്ടില്‍ വന്യജീവി ആക്രമണം വര്‍ദ്ധിക്കുന്ന സാചര്യത്തില്‍ രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കര്‍ണാടകയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കണമെന്നും, മാനന്തവാടി മെഡിക്കല്‍ കോളജിന്റെ പരിമിതികള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി കല്‍പറ്റയിലെ അവലോകന യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ കലക്ടറും വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് നീണ്ടുപോകുന്നത് ഗൗരവകരമാണ്.
മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല വീണ്ടും ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.