Kerala

‘പരസ്യപ്രതികരണം വേണ്ട’, മന്ത്രിക്കും നിർദ്ദേശം, ‘വിദേശ സർവ്വകലാശാലയിൽ’ വിവാദം തണുപ്പിക്കാൻ സിപിഎം

Spread the love

തിരുവനന്തപുരം : വിദേശ സർവ്വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യ വിവാദം അവസാനിപ്പിക്കാൻ സി പി എം നേതൃത്വത്തിന്റ നിർദേശം.ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി.കൗൺസിൽ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു.ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ ആണ്‌ ഇടപെടൽ. ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധന മന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലപാട്.

സ്വകാര്യസർവ്വകലാശാലക്ക് അനുമതി നൽകാനുള്ള നയംമാറ്റത്തിന് സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനമെടുത്തതാണ്. എന്നാൽ വിദേശ സർവ്വകലാശാലക്ക് അനുമതി നൽകുന്ന 2023 ലെ യുജിസി റഗുലേഷൻ വന്നപ്പോൾ മുതൽ സിപിഎം ഉയർത്തിയത് വലിയ എതിർപ്പാണ്. പാർട്ടി ഒരു നയം രൂപീകരിക്കുന്നതിന് മുമ്പാണ് ബജറ്റ് പ്രഖ്യാപനം. യുജിസി റഗുലേഷൻ വന്നതോടെ സംസ്ഥാനങ്ങളുടെ അനുമതി പോലും വിദേശ സർവ്വകലാശാലാ ക്യാമ്പസ് തുടങ്ങാൻ വേണ്ട. പക്ഷെ ഇടത് മുന്നണി സർക്കാ‍ർ സ്റ്റാമ്പ് ഡ്യൂട്ടിയിലും വെള്ളത്തിനും വൈദ്യുതിക്കും വരെ ഇളവ് പ്രഖ്യാപിച്ചാണ് ക്ഷണിക്കുന്നതെന്നാണ് സവിശേഷത. ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് വിദേശ സർവ്വകലാശാലക്കുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുട ഓഫീസിൻറെയും അനുമതിയുണ്ടെന്നാണ് വിവരം. ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നില്ല. വിദേശ സർവ്വകലാശാല പറ്റില്ല എന്നതല്ല ഉന്നതവിദ്യാഭ്യാസവകുപ്പ് പറയുന്നത്, വകുപ്പിനെ മറികടന്നുള്ള നീക്കങ്ങളിലാണ് പരാതി.

വിദേശ-സ്വകാര്യ സർവ്വകലാശാലകളുടെ അനുമതിക്കുള്ള നയരൂപീകരണ ചുമതലയും ഉന്നതവിദ്യാഭ്യാസ കൗൺസിലിലാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കാനും കേരളത്തിൽ നാലു കോൺക്ലേവുകൾ നടത്താനുമുള്ള ചുമതലയും കൗൺസിലിന് നൽകിയതിലും ഉന്നത വിദ്യാഭ്യാസവകുപ്പിന് നീരസമുണ്ട്. വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ ഇനി മാറ്റം വരണമെങ്കിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം.