Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; 4 DYFl പ്രവർത്തകർ അറസ്റ്റിൽ

Spread the love

പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ 4 DYFl പ്രവർത്തകർ അറസ്റ്റിൽ. അമൽ ബാബു, ജിതിൻ, അനുവിന്ദ്, റമീസ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ ജാമ്യമില്ലാ വകുപ്പ് ചുമത്തി DYFl പ്രവർത്തകർക്കിതിരെ കേസ് എടുത്തിരുന്നു. ഈ 4 DYFl പ്രവർത്തകരും പഴയങ്ങാടി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതിന് ശേഷം ഇവരെ കോടതിയയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. തിങ്കളാഴ്ചയായിരുന്നു കല്യാശ്ശേരി മണ്ഡലത്തില്‍ മഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മർദിച്ചത്. അത് മാതൃകാപരമായിരുന്നെന്നും ആ രീതികള്‍ തുടര്‍ന്ന് പോകണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത പിണറായി വിജയന്‍ ക്രിമിനല്‍ മനസുള്ളയാള്‍ മാത്രമല്ല, ക്രിമിനല്‍ കൂടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഇറങ്ങിപ്പോകാന്‍ മടിയാണെങ്കില്‍ കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കലാപഹ്വാനം നടത്തിയ മുഖ്യമന്ത്രി ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം. അതിന് മടിയുണ്ടെങ്കില്‍ ജനങ്ങളോട് പൊതുമാപ്പ് പറയണം. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി. നികൃഷ്ട മനസാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു കൂട്ടം കുട്ടികളെ ഹെല്‍മറ്റും ഇരുമ്പ് വടിയും ചെടിച്ചട്ടിയും പൊലീസിന്റെ വയര്‍ലെസ് സെറ്റ് വച്ചും ഇടിച്ചിട്ട് എത്ര ഉളുപ്പില്ലാതെയാണ് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.