Kerala

പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്; മുൻ കോൺ​ഗ്രസ് നേതാവ് സജീവൻ കൊല്ലപ്പിള്ളിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

Spread the love

വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ സേവാദൾ മുൻ ജില്ലാ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പിള്ളിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ബാങ്ക് ഭരണസമിതി മുൻ പ്രസിഡൻറ് കെകെ എബ്രഹാമടക്കമുള്ളവരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുമെന്നാണ് സൂചന. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സജീവനെതിരായ ഇ ഡിയുടെ കണ്ടെത്തൽ.

കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ക്രമക്കേട് നടന്ന കാലയളവിൽ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന കെകെ എബ്രഹാമിൻറെ വിശ്വസ്തനാണ് അറസ്റ്റിലായ സജീവൻ കൊല്ലപ്പിള്ളി. ക്രമക്കേട് നടന്ന കാലയളവിൽ ബാങ്കിൽ ഈ സ്വാധീനം ഉപയോഗിച്ചാണ് സ്വൈരവിഹാരം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വായ്പാക്രമക്കേടിൽ സജീവൻറെ നിർണായക പങ്കാണ് ഇ ഡി സ്ഥിരീകരിച്ചിരിക്കുന്നത്.

കൊല്ലപ്പള്ളിയെ ചോദ്യംചെയ്യാൻ മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് ഇഡിയ്ക്ക് കോടതി അനുവദിച്ചിട്ടുള്ളത്. ക്രമക്കേട് നടത്തിയ തുകയിൽ ഒന്നരക്കോടിയോളം രൂപ സജീവൻ കൊല്ലപ്പള്ളിയുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ബാങ്ക് ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും നോട്ടീസ് അയച്ച് വിളിച്ചുവരുത്താൻ ഈ ഡി നീക്കം നടത്തുന്നത്. കഴിഞ്ഞ ജൂൺ 9നായിരുന്നു ഇ ഡി സംഘം സഹകരണ ബാങ്കിലും കെ കെ എബ്രഹാം, ബാങ്ക് സെക്രട്ടറി രമാദേവി, സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയത്.