Kerala

ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ല: എസ്.എഫ്.ഐ

Spread the love

സംസ്ഥാന ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. സ്വകാര്യ സർവകാലശാലകകളുടെ കടന്നുവരവിൽ വലിയ ആശങ്കയുണ്ടെന്നും നിയന്ത്രണം വേണമെന്നും എസ്എഫ്‌ഐ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നും കെ അനുശ്രീ വ്യക്തമാക്കി.

വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് പാർട്ടി നയത്തിന് എതിരാണ്. 2023 ൽ പോളിറ്റ് ബ്യൂറോ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. വിദേശ സർവകലാശാലകളെ കൊണ്ടുവന്ന് കേന്ദ്രസർക്കാർ കുത്തവത്കരണത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു പാർട്ടി അന്ന് ആരോപിച്ചിരുന്നത്.

വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെ പറ്റി മൂര്‍ത്തമായ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നാണ് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവെക്കുന്നത്. സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കര്യങ്ങള്‍ ബജറ്റില്‍ അല്ല ആദ്യമായി അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ കാലത്തും അക്കാലത്തെ മൂര്‍ത്തമായ സാഹചര്യം അനുസരിച്ചാണ് നയ രൂപീകരണം ഉണ്ടാകുന്നത്. അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് വ്യതിചലനം ഉണ്ടാകാതെ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചാണ് തീരുമാനമെടുക്കുന്നത്. നവലിബറല്‍ നയത്തിന്റെ പതിറ്റാണ്ടുകള്‍ നമ്മള്‍ പിന്നിട്ടു കഴിഞ്ഞു. നിയന്ത്രണങ്ങള്‍ ഒഴിവാക്കലാണ് നവലിബറല്‍ നയം. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത്. സ്വകാര്യ മേഖലയിലെ അക്കാദമിക് നിലവാരം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ ആ സാഹചര്യം തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.