Kerala

‘കച്ചവട താൽപര്യം മുൻനിർത്തികൊണ്ടുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം’; സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കരുതെന്ന് എഐഎസ്എഫ്

Spread the love

സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കരുതെന്ന് എഐഎസ്എഫ്. ‘കച്ചവട താൽപര്യം മുൻനിർത്തികൊണ്ടുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. അതിനു തയ്യാറാവില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും എഐഎസ്എഫ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം എൽഡിഎഫിൻ്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സർവ്വകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്നവർ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഇന്നലെകളിൽ സൃഷ്ടിച്ച ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ മറന്ന് പോകരുത്.

കേരളത്തിൽ സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്ക് യഥേഷ്ടം കയറിയിറങ്ങാൻ വാതിൽ തുറന്നിട്ടതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച കച്ചവട പ്രവണതയും താല്പര്യങ്ങളും സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കിയപ്പോഴെല്ലാം അതിനെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളാണ് കേരളത്തിൽ ഉയർന്നു വന്നത്. വിദ്യാഭ്യാസത്തിൻെറ സാമൂഹിക തലത്തെ അപ്രസക്തമാക്കിക്കൊണ്ടും രാഷ്ട്രത്തിൻെറ മനുഷ്യവിഭവശേഷിയുടെ പരിശീലനമോ രൂപപ്പെടുത്തലോ പരിഗണിക്കാതെ കേവല കച്ചവട താല്പര്യം മാത്രം മുൻ നിർത്തിക്കൊ ണ്ടുമുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും.

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനും വിദേശ നിക്ഷേപത്തിനുമെതിരെയുള്ള പോരാട്ടങ്ങൾ എഐഎസ്എഫിന്റെ എക്കാലത്തെയും സുശക്തമായ നിലപാടാണെന്നും സംസ്ഥാന പ്രസിഡന്റ്‌ ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും പ്രസ്താവനയിൽ പറഞ്ഞു.