Kerala

പാർട്ടി പറഞ്ഞാൽ ഒരിക്കൽ കൂടി മത്സരിക്കും, റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു; തോമസ് ചാഴിക്കാടൻ

Spread the love

പാർട്ടി പറഞ്ഞാൽ ഒരിക്കൽ കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്. ആ തീരുമാനം എന്തായാലും അതിനൊപ്പം മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എംപി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ പൂർണ സംതൃപ്തനാണ് താൻ. എംപി ഫണ്ട് പൂർണ്ണമായും ചെലവഴിച്ച് ഒന്നാമത് എത്താനായത് വലിയ നേട്ടമായി കാണുന്നു.

വിവിധ ഇടപെടലുകളിലൂടെ മണ്ഡലത്തിലെ വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിച്ചു. റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം മുഖ്യമന്ത്രി പിണറായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താങ്ങുവില വർദ്ധിപ്പിക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കാം എന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റബറിന്റെ 250 രൂപയോ 200 രൂപയോ ആയി വർധിപ്പിക്കണം എന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇടത് പക്ഷ മുന്നണിയുടെ ഭാഗമയപ്പോൾ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതനുസരിച്ചാണ് നേരത്തേ 170 രൂപയായി റബറിന്റെ താങ്ങുവില ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസും, എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് എമ്മും നേരിട്ട് പോരാട്ടം നടത്തുന്ന കോട്ടയം സീറ്റിൽ ബിജെപി ആരെയാകും സ്ഥാനാർത്ഥിയായി രം​ഗത്തിറക്കുകയെന്ന് വ്യക്തമല്ല. മണ്ഡലത്തിൽ എൽഡിഎഫിന് വേണ്ടി തോമസ് ചാഴിക്കാടൻ രംഗത്ത് ഇറങ്ങുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്. 1,06,259 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്റെ വിജയം.