National

ഡൽഹി എക്സൈസ് നയ കേസ്: കെജ്രിവാളിന് വീണ്ടും ഇഡി സമൻസ്

Spread the love

എക്സൈസ് നയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് അഞ്ചാം തവണയാണ് ഇഡി സമൻസ് അയയ്ക്കുന്നത്.

കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയുമാണ് ബിജെപിയുടെ ലക്ഷ്യം. അരവിന്ദ് കെജ്‌രിവാൾ പ്രതിയല്ലെന്ന് ഇഡി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് സമൻസ് അയച്ചതെന്ന് ഒരു ആം ആദ്മി പാർട്ടി നേതാവ് ചോദിച്ചു.

നേരത്തെ ജനുവരി 17, ജനുവരി 3, ഡിസംബർ 21, നവംബർ 2 തീയതികളിൽ സമൻസ് അയച്ചിരുന്നുവെങ്കിലും ഡൽഹി മുഖ്യമന്ത്രി ഹാജരായിരുന്നില്ല. ഇഡി സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് കെജ്രിവാളിൻ്റെ ആരോപണം. കഴിഞ്ഞ രണ്ട് വർഷമായി കേസ് അന്വേഷണം തുടരുകയാണ്. എന്ത് തെളിവ് ലഭിച്ചു? എത്ര പണം കണ്ടെടുത്തു? സ്വർണമോ ഭൂമിയോ രേഖകളോ എന്തെങ്കിലും പിടിച്ചെടുത്തോ? പല കോടതികളും ഇതേ ചോദ്യം ആവർത്തിച്ചു. ഇതുവരെ ഒന്നും കണ്ടെത്തിയില്ല- അദ്ദേഹം പറഞ്ഞിരുന്നു.