Kerala

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

Spread the love

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ അഞ്ച് മാസത്തെ കുടിശ്ശിക ഉടന്‍ തീര്‍പ്പാക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. പി സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ളതല്ല സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും നവകേരള സദസ് നടത്തിപ്പിലെ അവകാശവാദങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ പരിഗണനയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ ബഹിഷ്‌കരണത്തോടെയാണ് സഭയില്‍ ഇന്ന് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമായത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഗവര്‍ണര്‍ പദവി തന്നെ വേണ്ട, ഭരണഘടനാ ഭേദഗതി വേണമെന്നാണ് ആവശ്യം, നിലയില്ലാതെ പോയി നിലമേലെത്തി നിലത്തിരുന്നു ഗവര്‍ണര്‍ എന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സംസ്ഥാനം നേരിടുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ ധൂര്‍ത്തും അടക്കം നിയമസഭയില്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത് സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുയര്‍ത്തി. എന്നാല്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലോഗപാല്‍ നിയമസഭയില്‍ വ്യക്തമാക്കി. പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല.

സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളുടെ കുറവുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞു. സപ്ലൈക്കോയിലെ വില വര്‍ധവില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. വില പുനര്‍നിര്‍ണയം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ് . സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.