Kerala

ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

Spread the love

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ സംസ്ഥാനം നൽകിയ റിട്ട് ഹർജി പരിഗണിച്ചപ്പോൾ, പഞ്ചാബ് കേസിലെ വിധി വായിച്ച് തുടർനടപടി സ്വീകരിച്ച് അറിയിക്കാൻ ഗവർണറുടെ ഓഫീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതേതുടർന്ന് കേരള നിയമസഭ പാസാക്കിയ 7 ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. ഇക്കാര്യം ഇന്ന് സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 168 പ്രകാരം ഗവർണർ നിയമനിർമ്മാണ സഭയുടെ ഭാഗമാണെന്നാണ് സർക്കാർ വാദം.

മുമ്പ് അംഗീകരിച്ച മൂന്ന് ഓർഡിനൻസുകൾ ബില്ലായി മുന്നിലെത്തിയപ്പോൾ ഗവർണർ ഒപ്പുവെച്ചില്ലെന്നാണ് സർക്കാരിൻ്റെ ആക്ഷേപം. നേരത്തെ, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹർജികൾ പരിഗണനയ്ക്ക് വന്നപ്പോൾ, കോടതിയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ബില്ലിൽ നടപടി സ്വീകരിക്കുന്ന ഗവർണർമാരുടെ നിലപാടിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു.