Kerala

കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തി; DYFI പ്രവർത്തകർ ക്രൂരമായി മർദിച്ചു; അജിമോൻ കണ്ടല്ലൂർ

Spread the love

ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ. കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോൻ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ പിന്നിൽ നിന്ന് ആക്രമിച്ചെന്നും പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദനമെന്നും അജിമോൻ പ‌റയുന്നു.

കരിങ്കൊടി പ്രതിഷേധത്തിന് എത്തിയത് ഒറ്റയ്ക്കാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്നും അദ്ദേ​ഹം പറഞ്ഞു. ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത അജിമോൻ കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജിമോനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതിനിടെ ഓടിയെത്തിയായിരുന്നു ആക്രമണം.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം എത്തിയപ്പോഴാണ് അജിമോൻ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പൊലീസ് അജിയെ പിടിച്ചു മാറ്റികൊണ്ടു പോയെങ്കിലും ഓടിയെത്തിയ പ്രവർത്തകർ ചവിട്ടുകയായിരുന്നു. നവകേരള സദസിന്റെ വോളന്റിയർ ടി ഷർട്ട് ധരിച്ച പ്രവർത്തകരാണ് മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.