National

കള്ളപ്പണം വെളുപ്പിക്കൽ: കാർത്തി ചിദംബരം ഇഡിക്ക് മുന്നിൽ ഹാജരാകില്ല

Spread the love

കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇഡിക്ക് മുന്നിൽ ഹാജരാകില്ല. 2011ൽ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കേന്ദ്ര ഏജൻസി ചിദംബരത്തിന് സമൻസ് അയച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിൻ്റെ തിരക്കിലായതിനാൽ ഹാജരാക്കാൻ കഴിയില്ലെന്ന് എംപി ഇഡിയെ അറിയിച്ചതായാണ് സൂചന.

പഞ്ചാബിൽ പവർ പ്ലാന്റ് സ്ഥാപിക്കാൻ വേദാന്ത ഗ്രൂപ്പ് കമ്പനിയായ തൽവണ്ടി സാബോ പവർ ലിമിറ്റഡിന്റെ ഒരു ഉയർന്ന എക്‌സിക്യൂട്ടീവിൽ നിന്ന് കാർത്തിക്കും അദ്ദേഹത്തിന്റെ അടുത്ത അനുയായി എസ് ഭാസ്കരരാമനും 50 ലക്ഷം രൂപ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് 2022ലെ ഇഡി കേസ്. പവർ പ്രോജക്ട് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നത് ഒരു ചൈനീസ് കമ്പനി ആയിരിന്നു.

സമയബന്ധിതമായി പ്രൊജക്റ്റ് പൂർത്തിയാക്കുന്നതിൽ അവർക്ക് വീഴ്ചപറ്റിയതിനെ തുടർന്ന് 263 ചൈനീസ് തൊഴിലാളികൾക്ക് വീണ്ടും പ്രോജക്ട് വിസ അനുവദിക്കാൻ ഒരു ടിഎസ്പിഎൽ എക്സിക്യൂട്ടീവ് 50 ലക്ഷം രൂപ കാർത്തി ചിദംബരത്തിന് കൈമാറി എന്നാണ് കേസ്. ഈ ആരോപണം അദ്ദേഹം തള്ളി. കേസ് വ്യാജമാണെന്നും നിയമപരമായി നേരിടുമെന്നും കാർത്തി ചിദംബരം പ്രതികരിച്ചു. ‘മൂന്ന് തരം കേസുകളാണ് എന്റെ മേൽ ചുമത്തിയിരിക്കുന്നത് – വ്യാജം, കൂടുതൽ വ്യാജം, അത്യന്തം വ്യാജം’- ചിദംബരം കൂട്ടിച്ചേർത്തു.