National

തെലങ്കാനയിൽ ഡി.കെ ശിവകുമാർ ഉൾപ്പെടെ അഞ്ച് നിരീക്ഷകർ

Spread the love

തെലങ്കാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് എക്‌സിറ്റ് പോളുകൾ സൂചിപ്പിച്ചതിനെത്തുടർന്ന് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി. ഡി.കെ ശിവകുമാർ, കെ.മുരളീധരൻ, ദീപ ദാസ് മുൻഷി, അജോയ് കുമാർ. കെ ജെ ജോർജ്ജ് എന്നിവരെയാണ് നിരീക്ഷകരായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചത്. വിജയം ഉറപ്പിക്കുന്ന എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താനും നിർദേശിച്ചു.
ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അട്ടിമറികള്‍ ഒഴിവാക്കാനാണ് ശിവകുമാറും നിരീക്ഷരും ശ്രമിക്കുക. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി സൂം മീറ്റിംഗ് വിളിച്ചിട്ടുണ്ട്. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും മീറ്റിംഗിൽ പങ്കെടുത്തു. എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്താനാണ് നിർദേശം.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയികളെ ചാക്കിലാക്കുന്ന ബിജെപി തന്ത്രത്തെ പ്രതിരോധിക്കാനാണ് വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള കോൺഗ്രസ് നീക്കത്തിന് പിന്നിൽ.

രാജസ്ഥാൻ, ഛത്തീസ്​ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാനിലെ 200ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം.

രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. മിസോറമിലെ വോട്ടെണ്ണൽ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്​ഗഡിലും കോൺഗ്രസിനുമാണ് സാധ്യത പ്രവച്ചിരുന്നത്.