National

ത്രികോണ പോര്; തെലങ്കാന ഇന്ന് പോളിങ് ബൂത്തിലേക്ക്

Spread the love

ബിആർഎസ്, കോൺഗ്രസ്, ബിജെപി ത്രികോണ പോര് നടക്കുന്ന തെലങ്കാനയിൽ വേട്ടെടുപ്പ് ആരംഭിച്ചു.
നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതലാണ് ആരംഭിച്ചത്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 മുതല്‍ തന്നെ മോക് പോളിങ് തുടങ്ങി. തെലങ്കാനയിൽ 3 കോടി 17 ലക്ഷം വോട്ടർമാർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. 45000 പൊലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്.

ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു. കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ പ്രഭാവവുമാണ് ബി .ആർ എസിന്‍റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികള്‍ നൽകിയാണ് വോട്ടു ചോദിച്ചത്.

നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തിൽ ബി.ജെ.പിയും ശക്തമായ പ്രചരണം കാഴ്ചവെച്ചിട്ടുണ്ട്. ന്യൂനപക്ഷ പാർട്ടിയായ എ.ഐ.എം.ഐ.എമ്മും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. തെരഞ്ഞെടുപ്പ് കഴിയുംവരെ തെലങ്കാനയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് തെലങ്കാന ഡി.ജി.പി അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാനത്തെ വോട്ടെടുപ്പാണ് ഇന്ന് തെലങ്കാനയിൽ നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങൾക്കൊപ്പം ഞായറാഴ്ചാണ് തെലങ്കാനയിലും വോട്ടെണ്ണൽ.