Kerala

നവകേരള സദസ് അവരുടെ പരിപാടി, മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ല; പി.കെ കുഞ്ഞാലിക്കുട്ടി

Spread the love

സ്കൂൾ കുട്ടികളെ നവകേരള സദസിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനൊക്കെ മാതൃക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ജനസമ്പർക്ക പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നവ കേരള സദസിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ല. അവരുടെ പരിപാടി അവർ നടത്തും. അതിനെതിരെ പ്രതിഷേധിക്കാൻ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടില്ല. പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. പ്രതിഷേധത്തിന് യുഡിഎഫും ആഹ്വാനം ചെയ്തിട്ടില്ല. ഇത്തരം പരിപാടികൾക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിച്ചേരേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസിൽ പങ്കെടുക്കാൻ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം വന്നിരുന്നു. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു നിർദേശം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്.സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്.

അതേസമയം നവകേരള സദസ്സിന്‍റെ നാലാം ദിനമായ ഇന്ന് കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം തുടരും. ഇന്ന് തലശേരിയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തോടെയാണ് പരിപാടികൾ ആരംഭിക്കുക .രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. തുടർന്ന് മട്ടന്നൂർ , പേരാവൂർ മണ്ഡലങ്ങളിൽ കൂടി പര്യടനം നടത്തി കണ്ണൂർ ജില്ലയിൽ നിന്ന് വയനാട് ജില്ലയിലേക്ക് നവകേരള സദസ് പ്രവേശിക്കും.